Wednesday, September 14, 2011

ഇടവപ്പാതി




അങ്ങേത്തൊടിയില്‍ നിന്നൊരു ഭീമന്‍ മൂളല്‍ മൂളികേള്‍ക്കുന്നേ ....
ഇങ്ങേക്കരയില്‍  എങ്ങോ നമ്മുടെ ചറപറ മഴയും പെയ്യുന്നേ....
ഇടിയുടെ കൊട്ടും മേളത്തോടെ മിന്നല്‍ പിണരിന്‍ താളത്തോടെ 
കൈകള്‍ ആട്ടും വൃക്ഷങ്ങളുടെ നൃത്ത ചുവടുകള്‍ തുടരുന്നേ....
മങ്ങും വര്‍ണ്ണ ദൃശ്യങ്ങളുടെ ചാരുതയേറി മിനുങ്ങി വരുന്നേ....
പുഴയുടെ കുഞ്ഞോളങ്ങളില്‍ ചെറുചെറു വൃത്തപ്പൂക്കള്‍ വിരിയുന്നേ...
ഇരുള്‍  മൂടുന്നോരീ ഇടവപ്പാതിയില്‍ കുട്ടികള്‍ ഓടി ഒളിക്കുന്നേ...
തുരുതുരെ പൊഴിയും പഴമാങ്ങയുടെ ഗന്ധം തിങ്ങി നിറയുന്നെ...
ആര്‍ത്തു ചിരിക്കും വൃക്ഷക്കൂട്ടവും ചെടിയും വയലും കതിരുകളും 
മഴയുടെ കുളിര്‍ നിറയുന്നൊരു നാളയെ വീണ്ടും നോക്കിയിരിക്കുന്നെ....
   ‍

കൃതമാല്യം




സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ കുളിച്ച അതിമനോഹരിയായ ഒരു യുവതിയെപ്പോലെ മുറ്റത്തിന്റെ കിഴക്ക് വശത്തായി അവള്‍ നില്‍ക്കുന്നു.. ഇടതൂര്‍ന്നു നില്‍ക്കുന്ന  കണികൊന്നയാണെന്റെ ബാല്യത്തിന്റെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന സുവര്‍ണ്ണ ചിത്രം.. ക്ഷണികമായ സൗന്ദര്യത്തിന്റെ പ്രതീകം പോലെ...

മേടമാസത്തിന്റെ മുന്നോടിയായി പൂത്തുതളിര്‍ക്കുന്ന കൊന്നമരം... ചൂടുപിടിച്ച പകലുകളും തണുത്ത രാവുകളും കടം തരുന്ന ഇളം ചൂടുള്ള രാപ്പനികളും...... മഴയുടെ നേരംത്തെറ്റിയുള്ള ആക്രമണത്തില്‍ കൊഴിഞ്ഞു 
വീഴുന്ന സ്വര്‍ണ്ണ ദളങ്ങളുടെ കൂമ്പാരത്തില്‍ മുറ്റത്തിന്റെ തെക്കേകോണില്‍
 പൂത്തുനില്‍ക്കുന്ന ആ കൊന്നമരം. ഒരു  നാടിന്റെ മുഴുവന്‍ വിഷുക്കണിക്കായി സ്വയം അവള്‍ അണിഞ്ഞു ഒരുങ്ങി തന്റെ മഞ്ഞചേല ഒതുക്കിപിടിച്ചു നില്‍ക്കുന്നന്നത് 
 കൌതുകത്തോടെ നോക്കിനിന്ന ഒരു അഞ്ചു വയസ്സുകാരിയുടെ വിടര്‍ന്ന കണ്ണുകളില്‍ നിറഞ്ഞു  നിന്നിരുന്നു സൌന്ദര്യം....

പിച്ചവെച്ച നാളുകളില്‍ കാത്തിരുന്ന വിഷുക്കാലതിന്റെ ഓര്‍മ്മകള്‍....  കൈവഴികള്‍ വന്നു ചേരുന്ന സമുദ്രമാകുന്ന വീടും  ആ കൊന്നമരവും. ഗൃഹതുരതത്തിന്റെ ഹൃദയസ്പര്‍ശിയായ ചിത്രം.

ഒരൊറ്റ നാള്‍ കൊണ്ട് പൊലിഞ്ഞു തീരുന്ന ആ നിറഞ്ഞ സൌന്ദര്യം.... മുറ്റത്തു വരുന്ന ഓരോരുത്തരും പൂവുകള്‍ പൊട്ടിച്ചു ചില്ലകള്‍ ഉടയ്ക്കുംബോളും കണികൊന്ന പുഞ്ചിരിതൂവി നിന്നു. മണ്ണിന്റെ നിറം മഞ്ഞ കലരുന്നത് നോക്കിനില്‍ക്കുമ്പോള്‍ കവിളത് വന്നു വീഴുന്ന ഈര്‍പ്പം കുരുന്നു കൈ കൊണ്ട് തുടച്ചു വീണ്ടും വാതില്‍ക്കല്‍ കാത്തു നിന്നിരുന്ന ഒരു അഞ്ചു വയസ്സുകാരിയുടെ ഹൃദയനൊമ്പരമുണ്ടോ വഴിപോക്കര്‍ അറിയുന്നു?

ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്റെ ഒരു വര്‍ഷത്തെ കാത്തിരുപ്പിന്റെ ഫലം മറ്റുള്ളവര്‍ക്കായി നല്‍കുന്ന കൊന്നമരത്തിന്റെ കഥ കുഞ്ഞിവിരലുകള്‍ പിടിച്ചു നടത്തുമ്പോള്‍ എന്നോ അച്ഛന്‍ പറഞ്ഞുതന്നിരുന്നു. നൊമ്പരപ്പെടുത്തുന്ന ഒരു കടംകഥ പോലെ.....

ആളും ബഹളവും ഒഴിഞ്ഞു സന്ധ്യയുടെ നിഴല്‍ വീഴുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുമായി മുറ്റത്തേക്ക് നോക്കുന്ന നിസ്സഹായതയുടെ ഹൃദയത്തുടിപ്പുകള്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുന്നു. നനഞ്ഞ മണലില്‍ വീണുകിടക്കുന്ന വാടിയ ദളങ്ങള്‍ ഇന്നലെ നിറഞ്ഞു നിന്നിരുന്ന ആ കൊന്നമരത്തിന്റെ ഓര്‍മ്മ വീണ്ടും ഉണര്‍ത്തി. അരണ്ട വെളിച്ചത്തില്‍ തെക്കേ മുറ്റത്തേക്ക് എത്തിനോക്കിയപ്പോള്‍ ഹൃദയം നുറുങ്ങുന്നപോലെ തോന്നി. വരാനുള്ള വസന്തങ്ങളെ  മനസ്സില്‍ ധ്യാനിക്കുന്ന ഒരു മുടികൊഴിഞ്ഞ 
വൃദ്ധയെപ്പോലെ അങ്ങിങ്ങായി അവശേഷിച്ച സമൃദ്ധിയെ ഹൃദയത്തോട്ചേര്‍ത്ത്
 വീണ്ടും ഒരു മൂലയിലേക്ക് ഒതുങ്ങി അവള്‍ നില്‍ക്കുന്നു.... 
പുലര്‍ച്ചയുടെ കിരണങ്ങള്‍ മുഖത്തടിക്കും മുമ്പേ രണ്ടു തണുത്ത കൈകള്‍ കണ്ണുകള്‍ പൊത്തി.
നിറഞ്ഞ ഇരുട്ടില്‍ കാലുകള്‍ എന്തോ തേടി മുന്‍പോട്ടു നീങ്ങി.... കണ്ണ് തുറന്നു
നോക്കിയത് സുവര്‍ണ്ണ പ്രഭ ചൊരിയുന്ന കണിക്കൊന്നയുടെ
മാസ്മരിക ലോകത്തേക്ക്.... 
മറ്റൊന്നും കണ്ണില്‍ പെട്ടില്ല പുറംതിരിഞ്ഞു വേഗം പുറത്തേക്കോടി...
മുറ്റത് കണ്ടതോ തികച്ചും ശൂന്യമായ കൊന്നയുടെ ചില്ലകള്‍ മാത്രം.... കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ ആ ദൃശ്യം മായിക്കവേ നിരാലംബയായ ആ വൃക്ഷത്തിന്റെ വശ്യമായ സൌന്ദര്യം വീണ്ടും വീണ്ടും മനസ്സില്‍ പൊന്തിവന്നു.


കാലഭേദങ്ങള്‍ മനുഷ്യജീവിതം മാറ്റിമറിച്ചപ്പോള്‍ കൈവഴികള്‍ വറ്റിയ ഗൃഹതുരതത്തെ കൂട്ടുപിടിച്ച് പ്രതീക്ഷയുടെ കമ്പുകള്‍ അടിച്ചുകൊഴിച്ച ചലനമറ്റ ചിതല്‍പുറ്റായി  ഇന്നും മുറ്റത്തിന്റെ തെക്കേ കോണില്‍ ശാപമോക്ഷം കാത്തു കഴിയുന്ന തപസ്വിനിയെപ്പോലെ....

അവള്‍ തനിയെ...........



Tuesday, September 13, 2011

ആത്മഗതം

വാക്കുകള്‍കൊണ്ട് തീര്‍ത്തൊരു ശരശൈയ്യയില്‍
ഓര്‍ക്കുവാന്‍ ഒന്നുമില്ലാതെ ശയിചീടവേ....
തീര്‍ത്തൊരീ മനോവീണതന്‍ കമ്പികള്‍ പോട്ടിയെന്നോ?
പാര്‍ക്കുമീനേരത്തില്‍ എന്നിലെ പ്രാണന്‍ എടുതങ്ങകലുന്നുവോ...
മരണമാം മരീചിക വന്നങ്ങടുക്കുന്നുവോ എന്കിലതെന്‍
ജീവന്റെ സന്ധ്യയില്‍ ഒരാശ്വാസം ആയിരുന്നേനെ....
കുത്തും മുറിപ്പാടുകള്‍ വ്രണങ്ങള്‍ തീര്‍ത്തിന്നേന്‍
ഹൃദയരക്തം വാര്‍ന്നു പോകുമാറു ആഴത്തില്‍ എത്തിടുന്നു..


അസാദ്ധ്യമോഹം

തണുത്ത പച്ചമണ്ണിന്‍ പുതപ്പിനടിയില്‍ എന്നെന്നേക്കുമായി കിടത്തുമ്പോള്‍...
പിതൃത്വം അലിഞ്ഞു ചേര്‍ന്ന  മണ്ണില്‍ തലചായിച്ചുള്ള ശാശ്വതമായ ഉറക്കം.
പ്രിയ പുത്രിയുടെ കയ്യില്‍നിന്നും നീട്ടുന്ന ബലിച്ചോറിന്റെ സ്വാദില്‍ സ്വയം മറന്നലിയുന്ന വികാരമില്ലാത്ത വിശപ്പിന്റെ സുഖം..
മരണത്തിനു അപ്പുറമെങ്കിലും നല്‍കുവാന്‍ ആകുമോ ഏകാന്തതയില്‍ നിന്ന് പെറ്റമ്മക്ക് മോചനം...
അറിയില്ല ജീവിതം കാട്ടാത്ത കരുണ മരണമെന്ന കറുത്ത അധ്യായത്തില്‍
തിരയുന്ന ബുദ്ധിശൂന്യനായ  മനുഷ്യന്‍..
ഇവയെല്ലാം മരണത്തിനും ജീവിതത്തിനും ഇടയില്‍ ഒരു കടംകഥ പോലെ നിലകൊള്ളട്ടെ..  

Monday, September 12, 2011

ബലിമൃഗങ്ങള്‍




എവിടെയും വിധിയുടെ ബലിമൃഗങ്ങള്‍.....
 അവര്‍ കരയുന്നു ചിരിക്കുന്നു ആര്‍ത്തു നിലവിളിക്കുന്നു......
ചിലര്‍ക്ക് നേടിയതിന്റെ ദുഃഖം.......
മറ്റു ചിലര്‍ നഷ്ടങ്ങളോര്‍ത്ത് കേഴുന്നു......
ചിലര്‍ അലഭ്യമായത്തിന്റെ കണക്കെടുക്കുമ്പോള്‍
മറ്റുചിലര്‍ ലഭിച്ചിട്ടും നഷ്ടപ്പെട്ടതിന്റെ  നടുക്കത്തില്‍ കഴിയുന്നു..
എന്നാല്‍ എല്ലാം ലഭിച്ചിട്ടും  മറ്റുപലതിന്റെയും പുറകെ പോകുന്ന വിഡ്ഢികള്‍ വേറെ.
ക്ഷണികമാം ഈ ജീവന്റെ അര്‍ത്ഥ ശൂന്യമാം ചിന്തകള്‍....
വരള്‍ച്ചയില്‍ പെയ്യുന്ന കുളിര്‍ മഴ, മരുഭൂമിയിലെ നീരുറവ അങ്ങനെ അങ്ങനെ ആശ്വാസത്തിന്റെ തൂവല്‍ സ്പര്‍ശങ്ങള്‍ അര്‍ത്ഥശൂന്യമായി മാറിക്കഴിഞ്ഞിരിക്കുന്നു...
അനുഭവത്തിന്റെ ആഴം മറ്റൊന്നിനുമില്ലെന്ന തിരിച്ചറിവിലൂടെ ലക്‌ഷ്യം തെറ്റാതെ നടന്നു നീങ്ങുകയെ വഴിയുള്ളൂ...
പക്ഷെ എത്ര നാള്‍? അതിന്റെ ഉത്തരം മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി നിലകൊള്ളുമ്പോള്‍ ജീവിതത്തില്‍നിന്നു ഒളിചോടുവാന്‍  മനസ്സ് കൊതിക്കുന്നു...
സുഖദുഖങ്ങള്‍ ക്ഷണികമാണ് എന്നുള്ള വിശ്വാസങ്ങള്‍ പാടെ മായിച്ചു കൊണ്ട്
യാത്ര തുടരട്ടെ ...... മരണം വരെ എന്തിനോ വേണ്ടി കാത്തിരിക്കുന്ന മനസ്സുമായി ......