Monday, January 17, 2011

ഒരു വശമുള്ള നാണയങ്ങള്‍

"ജീവിതം സുഖ ദുഃഖ സമ്മിശ്രം", "ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സുഖവും ദുഖവും", " ഒരു കയറ്റത്തിന് ഒരു ഇറക്കവും  ഉണ്ടാവും".............. ഇങ്ങനെ തുടരുന്ന ആശ്വാസ വാക്കുകളോട് ഇന്നവള്‍ക്ക്‌ പരമ പുച്ഛമാണ്. തീറെഴുതിയ ദുഃഖങ്ങള്‍ ഓരോന്നായി ഏറ്റുവാങ്ങുംബോളും മനം പൊള്ളി വാവിട്ടു കരഞ്ഞപ്പോളും അവയെല്ലാം മറുപുറം തേടിയുള്ള  ഒരു കുതിച്ചു പാച്ചിലില്‍ ചെന്നെത്തിച്ചുട്ടുണ്ട്....പക്ഷെ ഇന്നവള്‍ മനസിലാക്കുന്നു... അവയെല്ലാം അവളെ നോക്കി ചിരിച്ചു പരിഹസിച്ചിരുന്നു...  തന്നെ കബളിപ്പിച്ച് കടന്നുപോയ ഓരോ സംഭവങ്ങളെയും  ഓര്‍ത്ത് സ്വയം ശപിക്കുംബോളും ഹൃദയത്തിന്റെ ഏതോ കോണില്‍ ഒളിച്ചു വച്ചിരുന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങിനെ  കഴുത്തു  ഞെരിച്ചുകൊന്നിട്ട് അവള്‍ നഗ്ന പാദ ആയി  തീയിലേക്ക് നടന്നടുക്കുന്നു...
                  എന്തും നേരിടുവാനുള്ള കരുത്ത് ഇന്നവള്‍ ആര്‍ജിച്ചുകഴിഞ്ഞു .  തീയില്‍ കുരുത്ത ഹൃദയമിടിപ്പുകളുടെ താളത്തില്‍ മുന്‍പോട്ടെടുത്തു വെക്കുന്ന ഓരോ കാല്‍വെയ്പ്പിലും മറഞ്ഞിരിക്കുന്ന കാലത്തിന്റെ കുരുക്കുകള്‍  ഇന്നവള്‍ക്ക്‌ സ്വന്തം അവകാശങ്ങളായി തോന്നുന്നു. കരിങ്ങല്ലില്‍ തീര്‍ത്ത അവളുടെ നെഞ്ചില്‍ വികാരങ്ങള്‍ വറ്റിയ ഒരു തീക്കനല്‍ നീറിപ്പുകയുന്നു. പണ്ട് ജീവനോടുക്കുവാന്‍ തുനിഞ്ഞപ്പോലും തന്നെ വിലക്കിയ  വികാര തീക്ഷ്ണതയെ പരിഹസിച്ചു തള്ളി ഇനി ഒരു ജന്മം വേണ്ട എന്നതുകൊണ്ട്‌ മാത്രം ഭീരുവായി സ്വയം മരണത്തിന്റെ നിഴല്‍ പറ്റാന്‍ അവള്‍ തയ്യാറായില്ല .... എല്ലാറ്റില്‍ നിന്നും ഒരു മോക്ഷം.... സര്‍വ ചരാചരങ്ങളുടെയും അന്തിമ ലക്‌ഷ്യം. ആ മോക്ഷത്തെ മനസ്സില്‍ കൊളുത്തി അതിന്റെ വെളിച്ചതിലാവട്ടെ ശേഷിച്ച കാലം.
                                  ഒരു നെടുവീര്‍പ്പില്‍ അര്‍ത്ഥവിരാമം തീര്‍ത്തു ചുറ്റിനുമുള്ള ലോകത്തേക്ക് അവള്‍ കണ്ണോടിച്ചു.. ഒരേ വികാരങ്ങളുള്ള പല പ്രായത്തിലുള്ള മുഖങ്ങള്‍ അവള്‍ കണ്ടു.... നിരാശയുടെ പടുകുഴിയില്‍ തേങ്ങുന്ന ഒരു കൂട്ടം കരങ്ങള്‍  അവള്‍ തന്റെ സാരി തലപ്പില്‍ കൂട്ടിബന്ധിച്ചു. ഒരു അച്ചില്‍ കെട്ടിയ കാളകള്‍ ആകുന്ന  ആ സമൂഹം അവളുടെ കാല്‍ പാദങ്ങളില്‍ അവരുടെ കാല്‍പാദങ്ങള്‍ പതിപ്പിച്ചു അവളുടെ നിഴലിന്‍ തണല്‍ പറ്റി നിന്നു.... അവരുടെ വിരല്‍ ചൂണ്ടുന്ന ദിക്കിലേക്ക് അവള്‍ പ്രയാണം തുടങ്ങി കരിഞ്ഞുണങ്ങിയ മരുഭൂമിയില്‍ അന്നാദ്യമായി കുളിര്‍മഴ പെയ്തു....ആ സ്നേഹ വര്‍ഷത്തില്‍ അടിമുടി നനഞ്ഞു അവള്‍ അന്നാദ്യമായി പുഞ്ഞിരിച്ച്ചു.. രക്തം വരണ്ട അവളുടെ ചുണ്ടുകളില്‍ ഒരു കൂട്ടം നിരലംബരുടെ പ്രതീക്ഷയുടെ തേന്‍കണം പൊടിഞ്ഞു... കൈകാലുകളില്ലേക്ക് അമാനുഷികമായ ഊര്‍ജം ഇരച്ചു കയറി. ഹൃദയത്തില്‍ ഒരു അശരീരി മുഴങ്ങി... "ഇതാണ് നിന്റെ ലകഷ്യവും മോക്ഷവും..."

No comments:

Post a Comment